ബെംഗളൂരു: ഐപിഎല്ലിലെ ആർസിബിയുടെ വിജയാഘോഷം ദുരന്തത്തില്‍ കലാശിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെയും കേസെടുത്തു. പൊലീസ് സ്വമേധയ ആണ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് സംഘടകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ക്രിമിനല്‍ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബന്‍ പാര്‍ക്ക് പൊലീസിന്റെ നടപടി. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവര്‍ക്ക് നോട്ടീസയക്കുമെന്നും ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച ജില്ലാ മജിസ്‌ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.
ദുരന്തത്തിൽ 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് ജി.ജഗദീഷ ദുരന്തം ഉണ്ടായ സ്ഥലങ്ങളിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്യും. മരിച്ചവരുടെ ബന്ധുക്കളുടെയും ഒപ്പം പരിക്കേറ്റവരുടെയും മൊഴി രേഖപ്പെടുത്തും. പൊലീസുകാരുടെ പട്ടിക തയ്യാറാക്കുകയും അവരോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജി.ജഗദീഷ വ്യക്തമാക്കി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് ആർസിബി പ്രഖ്യാപിച്ചു. 11 പേരാണ് ആർസിബി വിക്ടറി പരേഡിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കേസ് അന്വേഷണം സിഐഡിക്ക് കൈമാറിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കബ്ബൺ പാർക്ക് ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസിപി, സെൻട്രൽ ഡിവിഷൻ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇൻ-ചാർജ്, അഡീഷണൽ പോലീസ് കമ്മീഷണർ, പോലീസ് കമ്മീഷണർ എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.